Wednesday, 17 December 2025

സ്വർണ്ണക്കൊള്ള - പാരഡി

ശബരിമലയിൽ " ചെമ്പ് " സൂര്യോദയം
ആ സ്വർണ്ണപ്രഭയിലും കേറ്റി മായം
സ്വത്ത് കാക്കും ബോർഡ് കക്കും സന്നിധാനത്തിൽ
നിൻ പൊന്നുപോലും ഈ സഖാക്കൾ അടിച്ചുമാറ്റീ

സ്വർണ്ണം ചാർത്തിയ കട്ടളയും 
തനിത്തങ്കം പതിപ്പിച്ച കതകുകളും
ദ്വാരപാലക പാളികളും ഈ
കമ്മികളോ ചെമ്പാക്കി പൊന്നയ്യപ്പാ

ഈരണ്ടാളുകൾ ഒരുമിച്ചുകണ്ടാൽ അയ്യപ്പാ
ഇവർ സ്വർണ്ണം മുക്കാൻ പ്ലാനുണ്ടാക്കും അയ്യപ്പാ

സ്വർണ്ണത്തെ ആദ്യം ചെമ്പാക്കും കട്ടിട്ടോ അതിവർ പതിവാക്കും. 
                                       -             - -ശബരിമലയിൽ

തകിടിലെ സ്വർണ്ണം തേഞ്ഞെന്നെഴുതിയിട്ട് അത് പൂശനായി പോറ്റിയെ ഏൽപ്പിച്ചു വിട്ട്
ദിവസങ്ങൾ പോയാലും ചോദ്യമേതും ഇല്ലാ കൊണ്ടുവന്നാലില്ല അളവേതും

ഈരണ്ടാളുകൾ ഒരുമിച്ചുകണ്ടാൽ അയ്യപ്പാ
ഇവർ സ്വർണ്ണം മുക്കാൻ പ്ലാനുണ്ടാക്കും അയ്യപ്പാ

സ്വർണ്ണത്തെ ആദ്യം ചെമ്പാക്കും കട്ടിട്ടോ അതിവർ പതിവാക്കും. 

ശബരിമലയിൽ " ചെമ്പ് " സൂര്യോദയം
ആ സ്വർണ്ണപ്രഭയിലും കേറ്റി മായം
സ്വത്ത് കാക്കും ബോർഡ് കക്കും സന്നിധാനത്തിൽ
നിൻ പൊന്നുപോലും ഈ സഖാക്കൾ അടിച്ചുമാറ്റീ

അയ്യപ്പാ കമ്മി അയ്യപ്പാ 
അയ്യപ്പാ സ്വർണ്ണം അയ്യപ്പാ
അയ്യപ്പാ പോറ്റി അയ്യപ്പാ
അയ്യപ്പാ കട്ടു അയ്യപ്പാ

Sunday, 14 December 2025

തദ്ദേശം 2025 - കമ്മ്യൂണിസവും കമ്യൂണലിസവും

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഒരു പഴഞ്ചൊല്ലാണ് "മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി" (പഴഞ്ചൊല്ലാണ് പൊളിറ്റിക്കൽ കറക്ട്‌നസ് നോക്കണ്ട).

ഫലം വന്നപ്പോൾ എല്ലാ കോൺഗ്രസ്സ് അനുഭാവികളെയും പോലെ ഞാനും സന്തോഷിച്ചു. പക്ഷേ ശരിക്കും സന്തോഷിക്കാൻ വകയുണ്ടോ? ഒന്ന് അപഗ്രഥിച്ച് നോക്കിയാലോ?

ജയമോ തോൽവിയോ?

ഈ ഫലം യുഡിഎഫ് ജയമല്ല. മറിച്ച് സിപിഎം തോൽവിയാണ്. പിണറായി വിജയനെ, സിപിഎമ്മിനെ (എൽഡിഎഫിനെ അല്ല) തോൽപ്പിക്കാനാണ് ജനം വോട്ട് ചെയ്തത്. അതിന് ജയസാധ്യതയുള്ളവരെ അവർ ജയിപ്പിച്ചു. അതാണ് തിരുവനന്തപുരവും തൃപ്പൂണിത്തുറയും, പാലക്കാടും തെളിയിക്കുന്നത്. (ഇതിനെപ്പറ്റി വിശദമായി മറ്റൊരു തലക്കെട്ടിൽ)

എന്തിന് തോൽപ്പിക്കണം?

വർഗ്ഗീയത ശരാശരി മലയാളിക്ക് ദഹിക്കില്ല. നമ്മുടെ കൂട്ടുകാരായ, സഹപാഠികളായ, അയൽക്കാരായ ഒരു ജനതയെ, തെളിച്ചുപറഞ്ഞാൽ മുസ്ലീങ്ങളെ പൈശാചികവൽക്കരിച്ച് അവർക്കെതിരായി ക്രിസ്ത്യൻ ഹിന്ദു ഏകീകരണവും തദ്വാരാ വോട്ടുകളും പ്രതീക്ഷിച്ച് സിപിഎം നടത്തിയ തരംതാണ പ്രചാരണവേല ജനം നിരസിച്ചു.

നമ്മുടെ സഹോദരീസഹോദരന്മാരെ വെറുക്കാനാണ് അവർ നമ്മോട് പറഞ്ഞത് എന്ന് ഓരോ മലയാളിക്കും മനസ്സിലായി. വോട്ടിംഗ് പാറ്റേൺ കണ്ടാൽ ജാതിമത ഭേദമന്യേ, ഗ്രാമ നഗര ഭേദമന്യേ, മലനാട്ടിലും ഇടനാട്ടിലും തീരപ്രദേശത്തും, മലബാറിലും, മധ്യകേരളത്തിലും, തെക്കൻ കേരളത്തിലും ജനം സിപിഎമ്മിന് എതിരായി വോട്ടുചെയ്തു.

ജമാ അത്ത് എ ഇസ്‌ലാമി എന്നത് മുസ്ലീങ്ങളെ അപഹസിക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു. അല്ലെങ്കിൽ കേരളത്തിൽ ഒരു ശതമാനം പോലും വോട്ടില്ലാത ഈ സംഘടനയെ എന്തിനിത്ര ഭർസ്സിക്കണം?

മലപ്പുറത്തെ ഒട്ടാകെ മുഖ്യമന്ത്രി നേരിട്ട് അപമാനിച്ചത് നമ്മളാരും മറന്നിട്ടില്ല. പഴി പി ആർ ഏജൻസിക്ക് ആണെങ്കിലും അരിയാഹാരം കഴിക്കുന്ന നമുക്ക് ഉദ്ദേശ്യം പിടികിട്ടി. നാഴികയ്ക്ക് നാൽപ്പതുവട്ടം മുസ്ലീം വിരുദ്ധത പറയുന്ന വെള്ളാപ്പള്ളി നടേശനെ പ്രകീർത്തിച്ചും, എഴുന്നള്ളിച്ചും, അനുമോദിച്ചും, ആദരിച്ചും, ആശംസിച്ചും മുഖ്യമന്ത്രി നേരിട്ട് മുസ്ലീം വിരോധം വെള്ളവും വളവും കൊടുത്ത് വളർത്തുകയായിരുന്നു. വിട്ടുപോയ ഈഴവ വോട്ടുകൾ (ലോകസഭാ തോൽവി ശീതീകരിച്ച മുറിയിൽ പിസ്തയും ബദാമും അണ്ടിപ്പരിപ്പും സ്പാർക്‌ലിങ് വാട്ടറും കഴിച്ചിരുന്ന് അപഗ്രഥിച്ച് കണ്ടെത്തിയ പ്രകാരം)  തിരിച്ചുപിടിക്കാനുള്ള തത്ത്രപ്പാടിലായിരുന്നു കരണഭൂതനും ഭൂതഗണങ്ങളും ഭൂതപ്പാട്ടുകാരും.

ഇത് മുസ്ലീങ്ങളെ അവരിൽ നിന്നും അകറ്റി, ഒരുപക്ഷേ എന്നെന്നേക്കുമായി. പക്ഷേ ഓരോ സാധാരണ മലയാളിയും ഇതിൽ തങ്ങൾ ഭാഗഭാക്കാകില്ല എന്ന് തീരുമാനിച്ചു എന്ന് വേണം നാം അനുമാനിക്കാൻ.

ഭരണ വിരുദ്ധ വികാരം

9 വർഷത്തെ ഭരണം ജനങ്ങൾക്ക് മടുത്തു. അത് സംസ്ഥാനത്തും ത്രിതല പഞ്ചായത്തുകളിലും ഒരേപോലെ വന്നപ്പോൾ എതിർപ്പ് ഇരട്ടിച്ചു. അഴിമതിയും കെടുകാര്യസ്ഥതയും, കഴിവുകേടും കൊടികുത്തിവാഴുന്ന ഭരണവും കൂടിയാവുമ്പോൾ ജനം പ്രതികരിച്ചില്ലെങ്കിലേ അതിശയമുള്ളൂ.
കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജ് സംഭവങ്ങളും പൊതുവിൽ പൊതു ആരോഗ്യ രംഗം തകർന്നതും, ആഭ്യന്തരം സംഘപരിവാറിന് അടിയറവ് വച്ചതും വിദ്യാഭ്യാസത്തെ ആർഎസ്എസിൻ്റെ തൊഴുത്തിൽ കെട്ടിയതും മലയാളിക്ക് ക്ഷമിക്കാൻ പറ്റാവതല്ലല്ലോ.
സംഘപരിവാർ!

വാ തുറന്നാൽ സംഘപരിവാർ വിരോധം വിളമ്പുകയും എന്നാൽ പ്രവൃത്തിയിൽ സംഘപരിവാർ ആശയങ്ങളെ (തങ്ങളുടെ ലാഭത്തിനുവേണ്ടി) പിൻപറ്റി നിൽക്കുകയും ചെയ്യുകയാണ് സിപിഎം എന്ന് അവർ തെളിയിച്ചുകൊണ്ടേ ഇരുന്നു. പിഎം ശ്രീയും കുഴൽപ്പണ കേസ്സും തൊഴിൽ നിയമത്തിന് സീക്രട്ട് പിന്തുണയും അത് ജനമനസ്സിൽ ഊട്ടി ഉറപ്പിച്ചു. കേരള മനസ്സിന് സംഘ പരിവാര രാഷ്ട്രീയത്തെ പുൽകാൻ ഒരിക്കലും ആവില്ലല്ലോ.

ശബരിമല വിശ്വാസ കൊള്ള

ശബരിമലയിലെ വർഷങ്ങളായുള്ള സ്വർണ്ണക്കൊള്ള - അല്ല - വിശ്വാസമൂല്യത്തിന് സ്വർണ്ണം അടിച്ചുമാറ്റിത് സ്വർണക്കൊള്ളയല്ല വിശ്വാസക്കൊള്ളയേ ആവൂ. ഈ സംഭവത്തിൽ പാർട്ടിക്കാർ അറസ്റ്റിലായിട്ടും അവരെ നാണമില്ലാതെ സംരക്ഷിക്കുകയും അതിന് സമാന്യബോധത്തിന് നിരക്കാത്ത കാര്യങ്ങൾ നിരത്തുകയും ചെയ്ത പാർട്ടിയെ എങ്ങിനെ ജനം പിന്തുണക്കും?  ഇതൊന്നും പോരാഞ്ഞ് ആ ആരോപണം മറ്റുള്ളവർക്കുമേൽ കെട്ടിവെക്കുകയും ചെയ്താൽ? അയ്യപ്പനെ തൊട്ടുകളിച്ചാൽ അതിൻറെ ഫലം അതി തീവ്രമാവും എന്ന് ഇതിന് മുൻപും അറിഞ്ഞിട്ടും ഈ കൊള്ള തുടർന്നവർ അതിനുള്ള പിൻതുണ മുകളിൽ കണ്ടിരുന്നു എന്ന് ഏതു സാധാരണക്കാർക്കും മനസ്സിലാവും, മനസ്സിലായി.

പ്രചാരണ തന്ത്രം

ശബരിമല വിശ്വാസക്കൊള്ളയും മറ്റ് വിഷയങ്ങളും മറയ്ക്കാൻ സിപിഎം കണ്ടെത്തിയ വഴി മാങ്കൂട്ടത്തിൻ്റെ സ്വഭാവ വൈകൃതമായിരുന്നു. അയാൾക്കെതിരെ കോൺഗ്രസ്സ് നടപടി എടുത്തതും അത് ഒരു വ്യക്തിയുടെ മാത്രം തെറ്റായി, സ്വഭാവദൂഷ്യമായി ജനം കണ്ടതും സിപിഎം മനസ്സിലാക്കിയില്ല. അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രചാരണം, ഈ കേസിലെ നടപടികൾ കൃത്യമായി തിരഞ്ഞെടുപ്പിനുവേണ്ടി കാത്തു വച്ചത് എല്ലാം ജനം മനസ്സിലാക്കി. സ്വന്തം പാർട്ടിയിൽ സമാന കേസ്സുകൾ നേരിടുന്ന പലർ ഉണ്ടായിട്ടും മന്ത്രിസഭയിലെ പലരും അത്തരം കേസിൽ പെട്ടവർ ആയിട്ടും അതിൽ മാത്രം കേന്ദ്രീകരിച്ചത് പാർട്ടിയുടെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയാൻ കാരണമായി. വോട്ടെടുപ്പ് ദിവസം പോലും മുഖ്യന് അതുതന്നെ പറഞ്ഞതും കുറച്ചൊന്നുമല്ല സിപിഎമ്മിൻ്റെ ബലഹീനത വെളിവാക്കിയത്. പൊതുജനം കഴുതയല്ലല്ലോ?

അപ്പോൾ കോൺഗ്രസ്സ്? യുഡിഎഫ്?

കോൺഗ്രസ്സും യുഡിഎഫും നന്നയി പരിശ്രമിച്ചു. ഒരു Viable Alternative ആയി ജനങ്ങൾക്ക് തോന്നിയതുകൊണ്ട് മാത്രമാണ് ജനം അവർക്ക് വോട്ട് ചെയ്തത്.

കോൺഗ്രസ്സ് ഇക്കുറി മികച്ച തയ്യാറെടുപ്പ് നടത്തി. ഒത്തൊരുമയുള്ള ഒരു ടീം ആയി കോൺഗ്രസ്സും യുഡിഎഫും കാണപ്പെട്ടു. തിരുവനന്തപുരത്തെ ശബരീനാഥൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ കേരളത്തെ ഞെട്ടിച്ചു. അതിൽക്കൂടി നേടിയ മുൻകൈ വിട്ടുകളഞ്ഞതേ ഇല്ല. മറ്റിടങ്ങളിലും നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതും വിമതശല്യം പരമാവധി നിയന്ത്രിച്ചതും നേട്ടമായി. സിപിഎമ്മിന് വിപരീതമായി എല്ലാവരെയും ഒരുമിച്ച് കാണുന്ന രാഷ്ട്രീയം പറഞ്ഞത് ജനങ്ങളെ കൂടുതൽ അടുപ്പിച്ചു. വിശിഷ്യാ ക്രിസ്ത്യൻ വിഭാഗങ്ങൾ ബിജെപിയുടെ പൊള്ളത്തരവും ഇരട്ടത്താപ്പും മനസ്സിലാക്കി കോൺഗ്രസിലേക്ക് മടങ്ങി വന്നു. നന്നായി തയാറാക്കിയ പ്രകടന പത്രികയും മുതൽക്കൂട്ടായി


ബിജെപി

പലരും പറയുന്നത്ര മുന്നേറ്റം ബിജെപി ഉണ്ടാക്കിയില്ല. നേട്ടമുണ്ടായി എന്നത് ശരിയാണ്. സവർണ്ണ ഹിന്ദു വോട്ടുകൾ അതായത് വർമ്മ, നമ്പൂതിരി, നായർ, അയ്യർ തുടങ്ങിയവരും കൊങ്ങിണി, തുളു സംസരിക്കുന്നവരും ബിജെപിയെ വിശ്വസിക്കുന്നു. അത് തൃപ്പൂണിത്തുറയിൽ വ്യക്തമാണ്. പാലക്കാട്ടും തിരുവനന്തപുരത്തും മറിച്ചല്ല സ്ഥിതി. പിന്നെ നഗര വോട്ടുകളും. ഇതുരണ്ടും ചേർന്നുവരുന്നിടത്ത് അവർക്ക് വിജയിക്കാനായി.പിന്നെ സിപിഎം പറഞ്ഞ വർഗ്ഗീയത വിശ്വസിച്ചവർ ബിജെപിയെ പുൽകി. അതായത് മുസ്ലീം വിരോധം ആണ് വിഷയമെങ്കിൽ സിപിഎം അല്ല ബിജെപി ആണ് നല്ല മരുന്ന് എന്ന് അവർ തീരുമാനിച്ചു.

കമ്മ്യൂണലിസത്തിൽ നിന്നും കമ്മ്യൂണിസത്തിലേക്ക് സിപിഎം മാറാതെ, പിണറായി എന്ന ഏകാധിപതിയുടെ നീരാളിപ്പിടിത്തത്തിൽ നിന്നും ഈ പാർട്ടി രക്ഷപെടാതെ സിപിഎം നിലനിൽക്കില്ല. ഉറപ്പ്. അതല്ല കേരളത്തിന് അഭികാമ്യം. സിപിഎം തുടരുന്നതാണ്. കൊള്ളാവുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയായി. 

Wednesday, 12 February 2025

KIIFB എന്ന ഭീകരസത്വം!!

എന്താണ് കിഫ്ബി?

കിഫ്ബി എന്താണ് എന്ന് സഖാക്കൾക്ക് പോലും വലിയ നിശ്ചയമില്ല. കിഫ്ബി എന്നത് ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആണ്. എന്നുവെച്ചാൽ ഒരു പ്രത്യേക ആവശ്യത്തിന് വേണ്ടി ഒരു കമ്പനിയോ സർക്കാരോ കണ്ടെത്തുന്ന ഒരു സംവിധാനം.

കമ്പനികൾ ഇത് ചെയ്യുന്നത് ഇൻവെസ്റ്റ്മെൻ്റ് കിട്ടാനുള്ള സൗകര്യത്തിനും റിസ്ക് കുറക്കുന്നതിനും വേണ്ടിയാണ്.

ടാറ്റ മോട്ടോഴ്സ് ജാഗ്വാർ കമ്പനി വാങ്ങുവാൻ ഈ വഴിയാണ് സ്വീകരിച്ചത്. തങ്ങളുടെ ബാലൻസ് ഷീറ്റിനെക്കാൾ വലിയ ഒരു കമ്പനിയെ വാങ്ങാനുള്ള പണം കണ്ടെത്താൻ ഏറ്റവും റിസ്ക് കുറഞ്ഞ ഒരു മാർഗ്ഗമായിരുന്നു അവർക്കത്. പണം കൊടുത്തവർക്കും ഈ മാർഗ്ഗമായിരുന്നു സൗകര്യപ്രദം, കാരണം കൊടുക്കുന്ന പണം വകമാറിപ്പോകില്ല എന്ന ഉറപ്പ് തന്നെ.

സർക്കാരുകളും ഈ മാർഗ്ഗം സ്വീകരിക്കാറുണ്ട്. ഈ ബുദ്ധി കയറുപിരി ശാസ്ത്രജ്ഞന് എവിടെ നിന്ന് കിട്ടി എന്നല്ലേ? അതിൻ്റെ വേര് ചങ്കിലെ ചൈനയിൽ തന്നെ.

ചൈനയിൽ പ്രാദേശിക ഭരണകൂടങ്ങൾ എൽ ജി എഫ് വി അഥവാ ലോക്കൽ ഗവൺമെൻ്റ് ഫൈനൻസിങ് വെഹിക്കിൾസ് എന്ന സംവിധാനം ഉപയോഗിച്ചാണ്  അടിസ്ഥാന സൗകര്യ വികസനം നടത്തിയിരുന്നത്.
ബോണ്ട് വിതരണം ഉൾപ്പടെ പല മാർഗ്ഗങ്ങളിലൂടെയും ഇവ പദ്ധതികൾക്കായി പണം കണ്ടെത്തി.

പക്ഷേ സുതാര്യത ഇല്ലായ്മയും ബജറ്റ്‌നിയന്ത്രണങ്ങളെ മറികടക്കാനുള്ള മാർഗ്ഗമായുള്ള ഉപയോഗവും അവയെ കുപ്രസിദ്ധമാക്കി.

അവ വാങ്ങിക്കൂട്ടിയ കടം പ്രാദേശിക ഭരണകൂടങ്ങളുടെ കടബാധ്യതകൾക്ക് മുകളിൽ പരവതാനി വിരിച്ചു.

ഈ കുബുദ്ധിയാണ് കയറുപിരിയൻ ഇങ്ങ് കേരളത്തിൽ നടപ്പിൽ വരുത്തിയത്. സുതാര്യത കുറഞ്ഞ, വേണ്ടത്ര നിയന്ത്രണങ്ങൾ ഇല്ലാത്ത, സംസ്ഥാനത്തിൻ്റെ കടം മറച്ചുവയ്ക്കാൻ സഹായിക്കുന്ന, എൽ ജി എഫ് വി അഥവാ എസ്പിവി അഥവാ കിഫ്ബി!

മലപോലെ കുന്നുകൂടുന്ന സംസ്ഥാനത്തിൻ്റെ കടം മറച്ചുവെക്കുന്ന, ബജറ്റ് നിയന്ത്രണങ്ങൾ ഇല്ലാതെ തുടർന്ന് വാങ്ങിക്കൊണ്ടിരിക്കുവാൻ കഴിയുന്ന, സുതാര്യത ഇല്ലാത്ത ,തോന്നിയത് പോലെ ചിലവാക്കാൻ കഴിയുന്ന, നിയമസഭയ്ക്ക് ഇടപെടാൻ പരിധിയുള്ള കടം വാങ്ങൽ പദ്ധതി.

പതിവുപോലെ അഞ്ച് കൊല്ലം കഴിയുമ്പോൾ സർക്കാർ മാറുമെന്നും ഇതിൻ്റെ ബാധ്യത യുഡിഎഫിൻ്റെ തലയിൽ ഇരിക്കും എന്നും കരുതിയ  കയറുപിരിയന് പിഴച്ചു. എൽഡിഎഫ് ഭരണം തുടർന്നു, ബാധ്യത ബാലഗോപാലൻ്റ തലയിലും. അയാൾക്ക് കറുപിരിയിൽ ഡോക്ടറേറ്റ് ഇല്ലാത്തത് കൊണ്ട് അയാൾ യൂസർ ഫീ എന്ന ഓമനപ്പേരിൽ ടോൾ കൊണ്ടുവന്നു.

കിഫ്ബി എന്ന സംവിധാനം തുടർന്നാൽ ഈ സംസ്ഥാനം കുട്ടിച്ചോറാകും.  കിട്ടാനുള്ള നികുതി വേണ്ടവിധം വേണ്ടസമയത്ത് പിരിച്ചെടുത്താൽ തന്നെ സംസ്ഥാനത്തിൻ്റെ പല പ്രശ്നങ്ങൾക്കും പരിഹാരമാകും.

കടം മറച്ചുവെക്കുക എന്നതല്ല നമ്മുടെ മുമ്പിലുള്ള വഴി. അത് വാങ്ങുന്നത് കുറയ്ക്കുക എന്നതാണ്. അതിന് വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന പദ്ധതികൾ വിഭാവനം ചെയ്തത് നടപ്പിലാക്കണം. അല്ലാതെ കയറുപിരിയുടെ വഴിയെ പോയാൽ നമ്മൾ തെണ്ടും!!

Tuesday, 15 October 2024

ആളെക്കൊന്ന്!


ആശയ വൈര്യം തീർക്കുന്നിതവർ
ചർച്ചയിലൂടല്ലാളെക്കൊന്ന്.

നിലപാടുകളവർക്കെതിരെന്നായാൽ
മാറ്റുന്നതിതവരാളെക്കൊന്ന് 

പാർട്ടിതൻ വീര്യം മങ്ങിപ്പോയാൽ
തെളിക്കുന്നതുമാളെക്കൊന്ന് 

കൂട്ടത്തിലൊരുവൻ മാറിപ്പോയാൽ
തിരുത്തുന്നതിതവരാളെക്കൊന്ന്.

വിരലൊന്നിതവരുടെ നേരെ ചൂണ്ട്യാൽ
അരിശം തീർക്കുന്നതാളെക്കൊന്ന്. 

തങ്ങൾ പറഞ്ഞത് കേട്ടില്ലെങ്കിൽ
നേരേനടത്തുന്നതാളെക്കൊന്ന്.

പൊതുജനസമ്മതികൂടുതലായാൽ
മുറവിളികൂട്ടുന്നതാളെക്കൊന്ന്.

നേതാക്കൾക്കൊരു പ്രശ്നം വന്നാൽ
വഴിമാറ്റുന്നതുമാളെക്കൊന്ന്. 

കൊന്നിട്ടറപ്പ് മാറിയ പാർട്ടി-
ക്കെന്തിനുമേതിനുമാളെക്കൊല്ലാം 
കൊന്നതിനും തിന്നതിനും പോലും
ന്യായീകരണക്യാപ്‌സൂൾ വിതറാം 
സഹികെട്ടെങ്ങാൻ പ്രതികരിച്ചാലോ
സൈബറിടത്തിലുമാളെക്കൊല്ലാം

മാറിയലോകത്തിന്നും ഇവരോ
നിലനിൽക്കുന്നതുമാളെക്കൊന്ന്.






Tuesday, 1 October 2024

സർക്കാർ

കമ്മ്യൂണിസത്തിനെ പാടേവെറുക്കുന്ന 
സംഘം നയിക്കുന്ന കേന്ദ്രസർക്കാർ 
നേരെ എതിർക്കുന്ന പാർട്ടി ഭരിക്കുന്ന
നാടേതും കുട്ടിച്ചോറാക്കും സർക്കാർ 

പാർട്ടി നേതാ മുതൽ മുഖ്യമന്ത്രി വരെ
ആരെയുമഴിക്കുള്ളിലാക്കും സർക്കാർ
ഭരണമെന്നാലത് തങ്ങൾ തൻ കുത്തക
എന്ന് കരുതുന്ന കേന്ദ്ര സർക്കാർ

ഇഡി സിബിഐ എന്നീ ഭൂതങ്ങളെ
തങ്ങൾ കരുതുന്ന നേതാക്കൾ തൻ വാലേ 
ഭീഷണി, ഏഷണി, ഭയം സമ്മർദ്ദവും
എന്തും ചെലുത്തുവാനയക്കും സർക്കാർ 

തെക്കു തെക്കുള്ളൊരു കേരള നാട്ടിലെ 
മുഖ്യന് ഓശാന പാടും സർക്കാർ 
മുപ്പത്തെട്ട് വട്ടം ആ മുഖ്യൻ്റെ കേസ് 
മാറ്റുവാൻ കാരണമാകും സർക്കാർ 

മുഖ്യന്റെ പാർട്ടി തൻ കൊള്ളരുതായ്മകൾ 
കണ്ടില്ല എന്ന് വരുത്തും സർക്കാർ 
കരുവന്നൂർ ബാങ്കിലെ കാട്ടുകൊള്ള പോലും 
തെല്ലുമന്വേഷിക്കാത്ത കേന്ദ്രസർക്കാർ 

നയതന്ത്രസ്വർണ്ണക്കടത്താകുന്ന കേസ് 
വാദിക്കാതെ തടിതപ്പുന്ന സർക്കാർ 
മുഖ്യന്റെ മോളുടെ മാസപ്പടിക്കേസ് കണ്ടിട്ടും കാണാത്ത കേന്ദ്രസർക്കാർ

കേരളത്തിൽ സ്വന്തം സ്ഥാനം ഉറപ്പിക്കാൻ 
എന്തിനും കച്ചകെട്ടുന്ന സർക്കാർ 
കേരള സർക്കാരിനെ പുറത്തുനിന്ന് 
ചരടിൽ കൊളുത്തി വലിക്കും സർക്കാർ 

അടുക്കള മുതൽ ആഭ്യന്തരം വരെ 
എല്ലാം വരുതിയിലാക്കി സർക്കാർ
കേസ്സുകൾ ഓരോന്നും കുടുക്കുകൾ ആക്കി
മുഖ്യനെ മുട്ടിൽ നിർത്തി സർക്കാർ 

സ്വന്തം നിലനിൽപ്പ് മാത്രം നോക്കുന്ന 
മുഖ്യന് പേടിസ്വപ്നം ആ സർക്കാർ
നാട് നശിച്ചാലും താൻ നിലനിൽക്കുവാൻ 
മുഖ്യൻ ഭജിച്ചീടും കേന്ദ്രസർക്കാർ 



Friday, 7 June 2024

സിപിഎം തോൽവി - ഒരു താത്വിക അവലോകനം

ഇടതില്ലാതെ ഇന്ത്യയില്ല...

ഇരുപതിൽ ഇരുപത്...

ഫാസിസത്തിനെതിരേ പൊരുതാൻ ഞങ്ങൾ മാത്രമേ ഉള്ളൂ...

എന്തൊക്കെയായിരുന്നു. അവസാനം കണക്കിൽ കനൽ ഒരേ ഒരു തരി മാത്രം.

ഡിഎംകെയുടെ വക ദാനം കിട്ടിയ രണ്ട് സീറ്റും കോൺഗ്രസ്സ് കൈവെള്ളയിൽ വച്ചുകൊടുത്ത ഒരു സീറ്റും ഇല്ലായിരുന്നെങ്കിൽ ഈനാംപേച്ചിയും മരപ്പട്ടിയും കൊടിയിൽ ഇരുന്നേനേ... ചിഹ്നമായിട്ട്.

സിപിഎം കേരളത്തിൽ തോൽക്കാൻ എന്താണ് കാരണം? അതാണ് ഇവിടെ അവലോകനം ചെയ്യാൻ ശ്രമിക്കുന്നത്.


1. രണ്ടാം പിണറായി സർക്കാർ!

അതേ സിപിഎം സർക്കാരോ ഇടതു മുന്നണി സർക്കാരോ അല്ല. പിണറായി സർക്കാർ അങ്ങിനെയാണ് അവർ വിളിക്കാൻ ഇഷ്ടപ്പെട്ടത്.  മോദിക്ക്. സഹജമായ താൻപോരിമയും, നാർസിസിസ്റ്റ് സമീപനവും പിണറായിക്കും ഉണ്ട്. അത് മുഴുവനായും പുറത്തുവന്നു അത് പൊതുജനം മനസ്സിലാക്കുകയും അതിനോടുള്ള എതിർപ്പ് പ്രകടമാക്കുകയും ചെയ്തു.

2. ആഭ്യന്തരം എന്ന അഭാസം!

കാരണഭൂതൻ നേരിട്ട് ഭരിക്കുന്ന കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പ് നാട്ടിലെ ക്രമസമാധാനം നഷ്ടപ്പെടുത്തി. പാവങ്ങളെ കേസുകളിൽ പെടുത്തിയും, ഗുണ്ടകളെയും കള്ളന്മാരേയും വൻകിട തട്ടിപ്പുകാരേയും സംരക്ഷിച്ചും, ആവശ്യമുള്ളിടത്ത് മൗനം പാലിച്ചും, സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കിയും, രാഷ്ട്രീയ പകപോക്കലിനായി രാഷ്ട്രീയക്കാരെ അറസ്റ്റ് ചെയ്തും, സ്വന്തം പാർട്ടിനേതാക്കളെ അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചും കേരളാ പോലീസ് ജനങ്ങൾക്ക് വെല്ലുവിളിയായത് ജനങ്ങൾ മനസ്സിലാക്കി.

3. ജനക്ഷേമം എന്ന കപടത

ഏറ്റുമാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക. അതുകൊടുക്കാൻ പണം ഉണ്ട് എന്ന് ഉറപ്പിക്കാൻ ഏർപ്പെടുത്തിയ സെസ്സ് അതേപടി. സർവ്വീസ് പെൻഷനും ശമ്പളവും കൊടുക്കാൻ കാശില്ലാത്ത അവസ്ഥ. താറുമാറായ പൊതുവിതരണം. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കേൾക്കാൻ പോലുമില്ലാത്ത ലൈഫ് മിഷൻ.  വാഗ്ദാനങ്ങളിലെ പൊള്ളത്തരം ജനങ്ങൾ കണ്ടു, പ്രതികരിച്ചു.

4. മെക്കിട്ട് കേറൽ

എസ്എഫ്ഐ കുട്ടിക്കുരങ്ങന്മാർ മുതൽ നേതാക്കൾ വരെ കാണിച്ച കൈയ്യൂക്ക്. കൊലപാതകം, ആക്രമണം, കൊലപാതകികളെ സംരക്ഷിക്കുന്ന നയം. ജനം സഹികെട്ടു.

5. ധനകാര്യ കെടുകാര്യസ്ഥത.

ഒന്നിനും പണമില്ലാതെ ജനങ്ങളെ പിഴിഞ്ഞും , വിളകൂട്ടിയും, നികുതിയും സർവ്വീസ് ചാർജുകളും, ജല വൈദ്യുതി ചർജ്ജുകളും കുത്തനെ കൂട്ടിയിട്ടും ചിലവിൻ്റെ കാര്യത്തിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ആവാത്ത ഒരു സർക്കാരിനെ ജനം പിന്നെ എങ്ങിനെ അനുമോദിക്കാനാണ്?

6. ധാർഷ്ട്യം

മുഖ്യമന്ത്രി മുതൽ ബ്രാഞ്ച് കമ്മിറ്റി മെമ്പർ വരെ കാണിച്ചിരുന്ന, ഇനിയും കാണിക്കും എന്ന് ഉറപ്പുള്ള ധാർഷ്ട്യം, അഹങ്കാരം, തിണ്ണമിടുക്ക്. സർക്കാരും, മന്ത്രിമാരും...വിശിഷ്യാ മുഖ്യമന്ത്രിയും, പാർട്ടിയും പാർട്ടിക്കാരും ഒക്കെ ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും അതീതരാണ് എന്ന സമീപനം. ചോദ്യം ചെയ്യുന്നവരെ സംസ്ഥാന വിരുദ്ധരെന്നും മറ്റുമുള്ള ചാപ്പകുത്തൽ. ജനം കഴുതയല്ല.

7. മുസ്ലീം പ്രീണനം.

മുസ്ലീങ്ങൾക്ക് തിരിച്ചറിയാനായ തരം താഴ്ന്ന, മനം മടുപ്പിക്കുന്ന, ഓക്കാനം വരുന്ന് തരത്തിലുള്ള ഒരുതരം കപട മുസ്ലീം സ്നേഹം. തങ്ങൾ സംരക്ഷകരും മുസ്ലീങ്ങൾ സംരക്ഷിതരും ആണെന്ന മനോഭാവത്തിലുള്ള സംസാരം, പെരുമാറ്റം... ഇത് മുസ്ലീങ്ങളെ അകറ്റി. ഇതുകണ്ട് സഹികെട്ട മറ്റ് മതവിഭാഗങ്ങളും അകന്നു. കപടത കേരളം സഹിക്കില്ല.

8. രാഹുൽ ഗാന്ധിയോടുള്ള പരിശിവിട്ട പരിഹാസം.

മുഖ്യമന്ത്രി മുതൽ സൈബർ സേന വരെ രാഹുലിനോട് കാണിച്ച സമീപനം, വയനാട് എംപി ഓഫീസിൽ വാഴവെച്ച എസ്എഫ്ഐ യുടെ മൗഢ്യത്തേക്കാൾ വലിയ വിഡ്ഢിത്തമായി. രാജ്യത്തെ രക്ഷിക്കാൻ അഹോരാത്രം പണിയെടുക്കുന്ന അയാളെ അപഹസിക്കുന്നത് സാധാരണ ജനങ്ങൾക്ക് സിപിഎമ്മിനോട് അവമതിപ്പാണ് ഉണ്ടാക്കിയത്.

9. പാളിയ കുബുദ്ധി.

ബിജെപി വളർന്നാൽ കോൺഗ്രസ്സ് തളരും എന്നും തങ്ങൾക്കാവും അതിൻ്റെ പ്രയോജനം എന്നും കരുതിയ പിണറായിയുടെ അബദ്ധ ധാരണ. ബിജെപി വളർന്നാൽ സ്വന്തം വോട്ടുബാങ്ക് നഷ്ടപ്പെടും എന്ന് പോലും മനസ്സിലാക്കാതെ അവരെ അതിരുവിട്ട് സഹായിക്കുന്ന സമീപനം. കേസ്സുകൾ ഒതുക്കാനും, മറ്റു സഹായങ്ങൾക്കും ആയി ചെയ്ത പ്രത്യുപകാരം. അത് ഇത്തവണ തിരിഞ്ഞുകുത്തി. ഇനിയെങ്കിലും തിരിച്ചറിഞ്ഞു തിരുത്തിയില്ലെങ്കിൽ പാർട്ടി ഉണ്ടായിരുന്നു എന്ന് അടുത്തു തന്നെ പറയേണ്ടി വരുന്ന അവസ്ഥ.

10. നയ വ്യതിയാനം.

ജനങ്ങളിൽ നിന്നും, തൊഴിലാളി വർഗ്ഗത്തിൽ നിന്നും അകന്ന്, മുതലാളി പ്രീണനം നടത്തുന്ന പാർട്ടി. മുതലാളികളെ സംരക്ഷിക്കുന്ന നയം. പൊതുജന പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്ന സമീപനം. ദന്തഗോപുരയങ്ങളിലും, എസി മുറികളിലും, കാറുകളിലും, ഒരുകോടിയുടെ ബസ്സിലും, പ്രഭു സദസ്സുകളിലും മാത്രം ഇരിക്കാൻ ആഗ്രഹിക്കുന്ന നേതൃനിര.  പരിഹാസം മുഖമുദ്രയാക്കിയ പ്രതികരണങ്ങൾ.

പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയത് കാണാനോ മനസ്സിലാക്കാനോ കഴിയാത്ത നേതാക്കളും അണികളും. ദൈവതുല്യനായി നേതാവിനെ കാണുന്ന അനുയായികൾ, മറ്റു നേതാക്കൾ. തിരുവായ്ക്ക് എതിർവാ ഇല്ല എന്ന അവസ്ഥ. വ്യക്തിയുടെ സ്വഭാവ വിശേഷം പാർട്ടിയെ മുഴുവൻ ബാധിക്കുന്ന അവസ്ഥ. ഇതൊന്നും ആരും മനസ്സിലാക്കാനും പോകുന്നില്ല. മനസ്സിലായാൽ ഒട്ടു പറയാനും.

കാറ്റുള്ളപ്പോൾ തൂറ്റുക എന്നപോലെ ഭരണം ഉള്ളപ്പോൾ പരമാവധി അതിൻ്റെ ഗുണം അനുഭവിക്കുക എന്നതിലേക്ക് ചുരുങ്ങിയ പാർട്ടി പ്രവർത്തനം. ഇത് മാറാതെ ആ പാർട്ടി നന്നാവില്ല.

അല്ല...  അവർ നന്നാവണ്ട!

അവരോ ചെയ്യില്ല. നമ്മളെങ്കിലും ചെയ്യണ്ടേ?


Sunday, 2 October 2022

ഗാന്ധി ജയന്തി 2022

ഗാന്ധിജി എന്നത് ഓരോ ഭാരതീയനും കേവലം ഒരു പേരല്ല. അതൊരു വികാരമാണ്. ആ മനുഷ്യൻ ഒരു പ്രസ്ഥാനമായിരുന്നു,  പ്രത്യയാസ്ത്രമായിരുന്നു, അക്കാലത്തെ മനുഷ്യർക്ക്, പ്രതീക്ഷയായിരുന്നു. 

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തെ ആയുധമെടുക്കാതെ അഹിംസയും നിസ്സഹകരണവും മാത്രം കൈമുതലാക്കി പരാജയപ്പെടുത്തിയ മഹാൻ. ക്വിറ്റ് ഇന്ത്യാ പോലെ ഒരു സമരത്തെ രാജ്യത്തിനകത്തുള്ള ചില കുബുദ്ധികൾ പോലും ഒറ്റുകൊടുത്തിട്ടും, അദ്ദേഹം പിന്മാറിയില്ല. 

അഹിംസ, ത്യാഗം, സഹജീവിസ്നേഹം, സഹിഷ്ണുത, മതസൗഹാർദ്ദം തുടങ്ങിയ പല മൂല്യങ്ങളുടെയും ജീവിക്കുന്ന ഉദാഹരണമായിരുന്നു ആ മഹാൻ. 

ഇന്ത്യക്കകത്തും പുറത്തും അദ്ദേഹത്തിൽ നിന്നും ഊർജ്ജം ഉൾകൊണ്ട പലരുമുണ്ടായിരുന്നു. നെൽസൺ മണ്ടേല, മാർട്ടിൻ ലൂഥർ കിംഗ്, സേസാർ ഷാവേസ്, ഹോ ചി മിൻ തുടങ്ങിയവർ അതിൽ ചിലർ മാത്രം. 

ആ മനുഷ്യനെ ഇകഴ്ത്തിയ ചിലർ ഇന്ന് അദ്ദേഹത്തിന് വാഴ്‌ത്തുപാടുന്നു. ആ മഹിമക്ക് അവകാശം തേടുന്നു. 

ആ മഹാനെ വധിച്ച ശക്തികൾ അദ്ദേഹത്തെ വീണ്ടും വീണ്ടും തെരുവീധികളിൽ വധിക്കുന്നു. അദ്ദേഹത്തെ അപമാനിക്കുന്നു. അദ്ദേഹത്തിൻ്റെ ഘാതകനായ ഗോഡ്സെയെ ആരാധിക്കുന്നു, ആഘോഷിക്കുന്നു. രാഷ്ട്രപിതാവായി പുതിയ പലരേയും ( പ്രയാണമന്ത്രി മുതൽ നാഗ്പൂരിലെ പിൻസീറ്റ് പ്രധാനമന്ത്രി വരെ) അവരോധിക്കുന്നു. 

സ്വാതന്ത്ര്യം എന്ന അമൃതം നമുക്കു നേടിത്തന്ന,  മഹാത്മാവ് എന്ന് ടാഗോർ വിശേഷിപ്പിച്ച, നമുക്കുവേണ്ടി ജീവൻ ത്യജിച്ച ഗാന്ധിജിയെ നാം വേണം വീണ്ടെടുക്കാൻ. . പാഠ്യപദ്ധതിയിൽ സ്വയം വീര പട്ടം ചാർത്തിയ സവർക്കറും, രാഷ്ട്രം വികലമായി നിർവ്വചിച്ച  ഗോൾവാൾക്കറും ദീൻ ദയാൽ ഉപാധ്യായയും ഒക്കെ വിഹരിക്കുമ്പോൾ ഗാന്ധിജി പുറംതള്ളപ്പെട്ടേക്കാം. അങ്ങനെ വന്നാൽ വരും തലമുറക്ക് സ്വാതന്ത്ര്യ സമര ചരിത്രവും അതിൽ ഗാന്ധിജിയുടെ പങ്കും നാം വേണം പകർന്നുകൊടുക്കാൻ.

ഗാന്ധിജിയെ സ്നേഹിക്കുന്ന ഏവർക്കും ഹൃദ്യമായ ഗാന്ധി ജയന്തി ആശംസകൾ. 

ആ ദേഹമേ കൊല്ലപ്പെട്ടിട്ടുള്ളൂ ആ ആത്മാവും ആശയവും ജീവിക്കുന്നു...

നമ്മളിലൂടെ!



സ്വർണ്ണക്കൊള്ള - പാരഡി

ശബരിമലയിൽ " ചെമ്പ് " സൂര്യോദയം ആ സ്വർണ്ണപ്രഭയിലും കേറ്റി മായം സ്വത്ത് കാക്കും ബോർഡ് കക്കും സന്നിധാനത്തിൽ നിൻ പൊന്നുപോലും ഈ സഖാക്കൾ...